തിരുവനന്തപുരം: നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്ഗ്രസ് നേതാവ് അബിൻ വർക്കി.
കെ.പി. ശശികല എന്ന ഒറ്റയാൾ നാട് മുഴുവൻ നാറ്റിക്കുമെന്ന് അബിൻ വർക്കി പറഞ്ഞു. തൂശനിലയിൽ 56 കൂട്ടം കറിയും ഒഴിച്ചിട്ട് അതിന്റെ അറ്റത്ത് അൽപം നായ കാഷ്ടം വച്ചാൽ എന്തായിരിക്കും അവസ്ഥ. അതാണ് കേരളത്തിലെ ഈ വക ടീച്ചർമാരുടെ അവസ്ഥയെന്നും അബിൻ വർക്കി വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അബിൻ വിമർശനവുമായി രംഗത്തെത്തിയത്. നന്ദഗോവിന്ദം ഭജൻസ് ആ പാട്ട് പാടിയതിൽ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികൾക്കോ ജനങ്ങൾക്കോ കുഴപ്പമില്ല. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാൻ നിൽക്കുന്ന ചില കോമരങ്ങൾക്കാണ് കുഴപ്പമെന്ന് അബിൻ വർക്കി പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
ആദ്യമായി ' പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന പാട്ട് ഗാനമേളയിൽ പാടി കേട്ടത് എന്റെ നാട്ടിലെ ഒരു പള്ളി പെരുന്നാളിന് ഗാനമേള നടന്നപ്പോഴാണ്. അത് പോലെ ' യിസ്രയേലിൻ നാഥനയായി വാഴും ഏക ദൈവം ' എന്ന പാട്ട് എത്രയോ അമ്പലങ്ങളിലെ ഗാനമേളകളിൽ നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെ എല്ലായിടത്തും ' മാപ്പിള പാട്ടുകൾക്ക് തകർത്ത് ഡാൻസും ചെയ്തിട്ടുമുണ്ട്.
ഇതിപ്പോ പള്ളിയിൽ നടത്തുന്ന പരിപാടിക്കും അമ്പലത്തിൽ നടത്തുന്ന പരിപാടിക്കും പാട്ട് ഏത് പാടണം, പാട്ട് ആര് കേൾക്കണം എന്ന ചർച്ചയിലേക്ക് പോകുന്നത് തന്നെ തെറ്റാണ്. നന്ദഗോവിന്ദം ഭജൻസ് അവിടെ ഒരു പാട്ട് പാടിയതിൽ അവിടത്തെ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികൾക്കോ ജനങ്ങൾക്കോ കുഴപ്പമില്ല. പിന്നെ ആർക്കാണ് കുഴപ്പം. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാൻ നിൽക്കുന്ന ചില കോമരങ്ങൾക്ക്.
നമ്മുടെ നാട് നല്ല മതേതരം ആയ ഒന്നാണ്. എന്തായിരുന്നു മതേതരം എന്ന് ചോദിച്ചാൽ, 10 കൊല്ലം മുൻപ് വരെ നമ്മുടെ നാട് ഇങ്ങനെ പാട്ടിൽ മതം ഉണ്ടെന്നുള്ള കാര്യം മനസ്സിൽ പോലും ഓർത്തിരുന്നില്ല എന്നത് തന്നെയാണ്. പക്ഷെ എന്ത് പറയാൻ ആണ്. നല്ല ഒന്നാം തരം സദ്യ തൂശനിലയിൽ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അതിന്റെ അറ്റത്ത് അല്പം നായ കാഷ്ടം വച്ചാൽ എന്തായിരിക്കും അവസ്ഥ.
അതാണ് കേരളത്തിലെ ഈ വക ടീച്ചർമാരുടെ അവസ്ഥ. സദ്യ മുഴുവൻ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവർ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവൻ നാറ്റിക്കും.